കോഴിക്കോട്: പോലീസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്.
ഒട്ടനവധി മോഷണപിടിച്ചുപറി കേസ്സുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ ,കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ , പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് ,വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു സംഘങ്ങളായി പിരിഞ്ഞും നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളിൽ ഭീതി സൃഷ്ടിച്ച് അക്രമം നടത്തി കവർച്ച ചെയ്യുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.
ആനിഹാൾ റോഡിലൂടെ നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്‌സും സംഘം കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടർന്ന് കോട്ടപറമ്പിലെ ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ 2 പവൻ വരുന്ന സ്വർണമാലയും പഴ്‌സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു. ശേഷം മാവൂർ റോഡ് ശ്മശാനത്തിനു സമീപവും സമാനമായ രീതിയിൽ പഴ്‌സ് പിടിച്ചുപറിക്കാൻ ശ്രമിച്ചു.
വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ പ്രതികൾ വടിവാൾ കൊണ്ട് വെട്ടി. തുടർന്ന് കസബ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പോലീസിനുനേരെ പ്രതികൾ വടിവാൾ വീശി.
Discussion about this post