ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം രൂപീകരിച്ച ഐഎൻഡിഐഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനെതിരെ ഡൽഹിയിലും പഞ്ചാബിലും നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.
പഞ്ചാബ് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രകാശ് സിംഗ് ബാജ്വയാണ് ആം ആദ്മി പാർട്ടി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ന് രംഗത്ത് എത്തിയിരിക്കുന്നത്. പഞ്ചാബിലെ കോൺഗ്രസ് അംഗങ്ങൾ ആം ആദ്മി പാർട്ടി സഖ്യം അംഗീകരിക്കില്ലെന്ന് പാർട്ടി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആം ആദ്മി പാർട്ടി നേതാക്കളുടെ മുഖം കാണാൻ പോലും കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നില്ല. സൗഹൃദം പോലും സാദ്ധ്യമല്ലാത്തിടത്ത് എങ്ങനെയാണ് ബാന്ധവം സാദ്ധ്യമാകുന്നത്? ഒത്തുപോകാത്ത സംബന്ധം ഇരു കുടുംബങ്ങൾക്കും നഷ്ടം വരുത്തി വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് വിരുദ്ധരായ ആം ആദ്മി പാർട്ടി നേതാക്കളുടെ വിദൂര ദർശനം പോലും കോൺഗ്രസ് നേതാക്കൾ വെറുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബാജ്വയുടെ പ്രസംഗം. തന്റെ അതേ അഭിപ്രായം തന്നെയാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾക്കും ഉള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഡോൾഫ് ഹിറ്റ്ലറെ പോലെയാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കണമെന്നും ബാജ്വ ശ്രീനിവാസിനോട് ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെങ്കിൽ പഞ്ചാബിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് വിമതർ മത്സരിക്കുമെന്ന് പ്രതാപ് സിംഗ് ബാജ്വ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിലെ കോൺഗ്രസ് നേതാവ് അൾക ലാംബയും സമാനമായ വെല്ലുവിളി മുഴക്കി രംഗത്ത് വന്നിരുന്നു. ഇത് ഐഎൻഡിഐഎ സഖ്യത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Discussion about this post