തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായി വീശിയടിച്ചേക്കാവുന്ന കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫ ലമായാണ് മഴ ലഭിക്കുന്നത്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇതാകും ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകുക. അതിനാൽ നാളെ മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം.
കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാളെ തിരുവനന്തപുരത്ത് മാത്രമാണ് യെല്ലോ അലർട്ടുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ചയോടെ മഴയുടെ ശക്തി നേരിയ തോതിൽ കുറയും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
Discussion about this post