മുംബൈ: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തി എൻ ഐ എ. മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരവധി നിർണായക തെളിവുകളായേക്കാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു.
അൽഖ്വയ്ദ, തെഹരീക് ഇ താലിബാൻ എന്നീ സംഘടനകൾക്ക് വേണ്ടി ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ രണ്ട് പേർക്കെതിരെയായിരുന്നു കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന.
നിരവധി ഡിജിറ്റൽ ഉപകരണങ്ങളാണ് എൻഐഎ പിടിച്ചെടുത്തത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇതിൽ ഉണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിലും എൻഐഎയുടെ പരിശോധന തുടരാനാണ് സാദ്ധ്യത.
പ്രതികളായ രണ്ട് പേർക്കുമെതിരെ നിർണായക കണ്ടെത്തലുകളാണ് എൻഐഎ നടത്തിയിട്ടുള്ളത്. ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായി എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്നും ഫണ്ട് സമാഹരിക്കുകയും, അഫ്ഗാനിൽ ഭൂമി വാങ്ങാൻ പദ്ധതിയിടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.
Discussion about this post