ന്യൂഡൽഹി : ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് വിശദമായ പരിശോധനകൾ നടത്താനായി നിയമ മന്ത്രാലയം ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി പ്രവർത്തിക്കുന്നത്. ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകൾ സമിതി പരിശോധിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി , മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് , പതിനഞ്ചാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻ.കെ. സിംഗ് , മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറി സുബാഷ് കശ്യപ് , മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ , മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ ഈ സമിതിയിൽ അംഗങ്ങളായിരിക്കും. സമിതി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് നിയമമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പുകൾ സമന്വയിപ്പിക്കുന്നതിനുള്ള ചട്ടക്കൂടും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താവുന്ന സമയപരിധിയും നിലവിൽ രൂപീകരിച്ചിരിക്കുന്ന എട്ടംഗ സമിതി നിർദേശിക്കും. തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കൽ, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളെ കുറിച്ചും സമിതി വിശകലനം ചെയ്യുകയും സാധ്യമായ പരിഹാരങ്ങൾ ശുപാർശ ചെയ്യുകയും ചെയ്യുന്നതാണ്.
Discussion about this post