തിരുവനന്തപുരം : തലസ്ഥാന നഗരിയെ വർണ്ണാഭമാക്കി ഓണം വാരാഘോഷ സമാപന ഘോഷയാത്ര. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. നിരവധി വൈവിധ്യമാർന്ന കലാരൂപങ്ങളും ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരന്നു. ചന്ദ്രയാനും അരിക്കൊമ്പനുമടക്കം വൈവിധ്യമാർന്ന വിഷയങ്ങളുമായി അറുപതോളം ഫ്ലോട്ടുകളാണ് ഇത്തവണ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, ജിആർ അനിൽ, ആന്‍റണി രാജു എന്നിവരും എംഎൽഎമാരായ ഡികെ മുരളി, വികെ പ്രശാന്ത്, വി ജോയ് എന്നിവരും എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ചീഫ് സെക്രട്ടറി കെ വേണു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു. മൂവായിരത്തോളം കലാകാരന്മാർ അണിനിരക്കുന്ന നിരവധി വ്യത്യസ്ത കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മോടി കൂട്ടി.
ഗുജറാത്ത്, രാജസ്ഥാന്‍, അസം, ഉത്തര്‍പ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാംസ്കാരിക കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. ഇതോടൊപ്പം തന്നെ കേരളത്തിന്റെ തിരുവാതിരക്കളിയും മാര്‍ഗംകളിയും ഒപ്പനയും ദഫ്മുട്ടും കോല്‍ക്കളിയുമെല്ലാം ഘോഷയാത്രയുടെ ഭാഗമായിരുന്നു. കേരള പോലീസിന്‍റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഓണം വാരാഘോഷ സമാപന ഘോഷയാത്രയെ കൂടുതൽ ആവേശഭരിതമാക്കി.
Discussion about this post