ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങി ഹിന്ദുക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ജിഡിപിയെക്കാൾ ഉയർന്ന തോതിൽ സമ്പാദിച്ച് കൂട്ടുക എന്നത് മാത്രമാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങിയാണ് ഉദയനിധിയും അദ്ദേഹത്തിന്റെ പിതാവും ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
തമിഴ്നാട് ആത്മീയതയുടെ മണ്ണാണ്. താങ്കൾക്കും താങ്കളുടെ പിതാവിനും ആകെ ചെയ്യാൻ കഴിയുന്നത് ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നും അച്ചാരം വാങ്ങി ഇങ്ങനെ മൈക്കിന് മുന്നിൽ നിന്ന് ഗീർവാണം വിട്ട് നിരാശ തീർക്കൽ മാത്രമാണെന്നും അണ്ണാമലൈ ഉദയനിധിയോട് പറഞ്ഞു.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നും ഉദയനിധി പറഞ്ഞു. സനാതന നിരോധന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
അതേസമയം, സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകൾ അങ്ങേയറ്റം അപകടകരവും ഗുരുതരവുമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. രാജ്യത്തെ എൺപത് ശതമാനം വരുന്ന ജനങ്ങളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ് ഉദയനിധി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post