ഇടുക്കി : ബീവറേജ്സിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇടുക്കി രാജകുമാരിയിലെ ബീവറേജ്സ് ഔട്ട്ലെറ്റിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളെയും ഇവിടുത്തെ ജീവനക്കാർ വർഷങ്ങളായി പറ്റിച്ചു കാശുണ്ടാക്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിജിലൻസ് നടത്തിയ പരിശോധനയിലാണ് രാജകുമാരി ബീവറേജ്സിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിറ്റിരുന്ന ബിയറിലാണ് ജീവനക്കാർ വലിയ രീതിയിൽ കൊള്ള നടത്തിയിരുന്നത്. 110 രൂപ വിലയുള്ള ബിയർ 140 രൂപയ്ക്കാണ് ഇവർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്. അധികമായി ലഭിക്കുന്ന ഓരോ 30 രൂപയും ജീവനക്കാർ സ്വന്തമാക്കുകയായിരുന്നു. ഈ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബില്ലും നൽകിയിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതുകൂടാതെ വില കുറവുള്ള മദ്യബ്രാൻഡുകൾ പൂഴ്ത്തിവെപ്പ് നടത്തിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രാജകുമാരി ബീവറേജ്സിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് കഴിഞ്ഞ കുറെ കാലങ്ങളായി വിലക്കുറവുള്ള ജനപ്രിയ മദ്യ ബ്രാൻഡുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. പകരമായി ബീവറേജ്സ് ജീവനക്കാർ നൽകിയിരുന്ന വിലകൂടിയ മദ്യ ബ്രാൻഡുകളുടെ കമ്പനികളിൽ നിന്നും ഇവർക്ക് കമ്മീഷൻ ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മദ്യ വില്പനയിൽ 17000 രൂപയുടെ കുറവും വിജിലൻസ് കണ്ടെത്തി.
Discussion about this post