ന്യൂഡൽഹി : ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്തുടനീളം വിവിധ ഇടങ്ങളിലായാണ് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം ജനങ്ങളുടെയും നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിക്ഷേപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഡൽഹിക്ക് പുറത്തുള്ള ചെറിയ സ്ഥലങ്ങളിൽ മെഗാ ഇവന്റുകൾ നടത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുൻ സർക്കാരുകൾക്ക് ഡൽഹിക്ക് പുറത്ത് പ്രധാന ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ലായിരുന്നു. കാരണം ഇന്ത്യയുടെ ജനങ്ങളുടെ കഴിവിൽ അവർക്ക് വിശ്വാസമില്ലായിരുന്നു. എന്നാൽ തനിക്ക് രാജ്യത്തെ ജനങ്ങളിൽ വലിയ വിശ്വാസമാണ് ഉള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സംഘടനാ പശ്ചാത്തലം കാരണമാണ് ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകളെ കുറിച്ച് താൻ കൂടുതൽ അറിഞ്ഞിട്ടുള്ളത് എന്നും മോദി സൂചിപ്പിച്ചു. ജീവിതത്തിന്റെ ആ ഘട്ടത്തിലെ പല അനുഭവങ്ങളിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരു വേദിയും അവസരവും ലഭിക്കുമ്പോൾ സാധാരണ പൗരന്മാർക്ക് പോലും വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷപദവി അവസാനിക്കുമ്പോഴേക്കും രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 60 നഗരങ്ങളിലായി 220-ലധികം മീറ്റിംഗുകൾ നടക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 125 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പേർ ഇന്ത്യക്കാരുടെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തെ 1.5 കോടിയിലധികം ആളുകൾ ഈ പരിപാടികളിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് വഴി ഭാവിയിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post