തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ചതെല്ലാം കെട്ടുകഥകൾ ആണെന്ന് സിബിഐ. പരാതിക്കാരിയുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും, സംഭവത്തിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ഉമ്മൻചാണ്ടിക്കെതിരെ കള്ള സാക്ഷി പറയാൻ രണ്ടു സാക്ഷികൾക്ക് പരാതിക്കാരി പണം നൽകിയതായും മൊഴിയുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിയുണ്ടായിരുന്നത്. ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകാനായി പരാതിക്കാരി എഴുതി നൽകിയ കത്ത് പിസി ജോർജ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാക്കിയിരുന്നു. ആരോപണങ്ങൾക്ക് ഒന്നും തന്നെ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
പരാതിക്കാരിയുടെ സഹായിയായ വിനുവും ഇവർക്കെതിരായി മൊഴി നൽകിയിട്ടുണ്ട്. ചില സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടിയാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് എന്നാണ് വിനു സിബിഐക്ക് നൽകിയിരിക്കുന്ന മൊഴി. ലൈംഗിക ആരോപണത്തിൽ പരാതി നൽകാൻ കാലതാമസം എടുത്തതിന് പരാതിക്കാരി പറഞ്ഞ കാരണങ്ങളും വിശ്വസനീയമല്ല എന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
ലൈംഗികപീഡനം നടന്നു എന്ന് പറയുന്ന ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് യാതൊരു തെളിവുകളും സിബിഐക്ക് കണ്ടെത്താനായില്ല. കൂടാതെ ഡൽഹിയിൽ താമസിച്ചു എന്നു പറയുന്ന ഹോട്ടലിലെയും കേരള ഹൗസിലെയും രേഖകൾ പരിശോധിച്ചതിലും പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
Discussion about this post