റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചു. സുക്മ ജില്ലയിലെ വനമേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ.
തഡ്‌മെൽട്ട- ദുലെത് എന്നീ വനമേഖലയ്ക്കിടിയിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, പോലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് സ്ഥലത്ത് എത്തിയത്. തുടർന്ന് പരിശോധന ആരംഭിക്കുകയായിരുന്നു. ഇതോടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. ഇതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഒരു മണിക്കൂറിലധികം സമയമാണ് ഏറ്റുമുട്ടൽ തുടർന്നത്. ഇതിന് ശേഷം നടത്തിയ തിരച്ചിൽ രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ജഗർഗുണ്ട ഏരിയ കമ്മിറ്റിയിലെ അംഗളായ സോദി ദേവ, രാവ ദേവ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തലയ്ക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച ഭീകരരാണ് ഇവരെന്നാണ് പോലീസ് നൽകുന്ന വിവരം. പരിശോധനയ്ക്കിടെ ഡബിൾ ബാരൽ റൈഫിലും, പിസ്റ്റലും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post