കോട്ടയം: പുതുപ്പള്ളിയിൽ വിയർത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഭൂരിഭാഗം ബത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയെക്കാൾ ജെയ്ക് പിന്നിലാണ്. കഴിഞ്ഞ തവണ വലിയ നേട്ടമുണ്ടാക്കിയ ബൂത്തുകൾ പോലും ജെയ്കിനെ കൈവിട്ടു.
നിലവിൽ മണർകാട് ബൂത്തിലെ വോട്ടുകളാണ് എണ്ണുന്നത്. എൽഡിഎഫിന്റെ സ്വാധീന മേഖലയാണ് മണർകാട്. എന്നാൽ ഇവിടുത്തെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് നിലയാണ് ഉയരുന്നത്. 16,541 വോട്ടുകൾ ചാണ്ടിയുമ്മനെക്കാൾ പിന്നിലാണ് ജെയ്ക്.
ഇടിപിബിഎസ് കൗണ്ടിംഗ് പൂർത്തിയായപ്പോൾ തന്നെ ജെയ്കിനെ മണ്ഡലം കൈവിട്ടതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങിയിരുന്നു. ആകെ 10 വോട്ടുകളിൽ മൂന്ന് വോട്ടുകൾ മാത്രമാണ് ജെയ്കിന് നേടാൻ കഴിഞ്ഞത്. പിന്നീട് പോസ്റ്റൽ വോട്ടുകളും അസന്നിഹിത വോട്ടുകളും എണ്ണി തുടങ്ങിയപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് കുതിച്ചുയരുകയായിരുന്നു.
വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ വലിയ ആത്മവിശ്വാസത്തിലായിരുന്നു ജെയ്കും എൽഡിഎഫും. എന്നാൽ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ തന്നെ ഈ ആത്മവിശ്വാസത്തിൽ കുറവ് വന്നു. ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് നില പതിനായിരം പിന്നിട്ടതോടെ ഏറെ കുറേ തോൽവി ഉറപ്പിച്ച മട്ടിലാണ് എൽഡിഎഫ്.
Discussion about this post