തിരുവനന്തപുരം: പുതുപ്പളളിയിലേത് 100 ശതമാനം രാഷ്ട്രീയ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചാണ്ടി ഉമ്മന് സിപിഎം വോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ അവകാശപ്പെട്ടു. പാർട്ടി പ്രവർത്തകരുടെ വോട്ടുകളടക്കം കോൺഗ്രസിന് ലഭിച്ചില്ലെങ്കിൽ ഈ ഭൂരിപക്ഷം കിട്ടുമോയെന്ന് സുധാകരൻ ചോദിച്ചു.
ഇടതുപക്ഷത്തിന്റെ വോട്ട് എവിടെ പോയി? അതിന് സിപിഎം നേതൃത്വം മറുപടി പറയണം. ചാണ്ടി ഉമ്മന് ഇത്ര ഭൂരിപക്ഷം എവിടെ നിന്ന് കിട്ടി? സഹതാപ തരംഗത്തിന്റെയല്ല, അതിൽ പാർട്ടി വോട്ടുകൾ പോകില്ലെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. തോൽവി മുൻകൂട്ടി കണ്ടിട്ടാണ് ബിജെപി വോട്ടുകൾ കോൺഗ്രസിന് ലഭിച്ചുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞത്. തടി രക്ഷപെടുത്താനാണ് പറഞ്ഞത്. പക്ഷെ അദ്ദേഹം പറഞ്ഞ് കുടുങ്ങുകയാണ് ചെയ്തതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫ് ഉയർത്തിയ വികസന ചർച്ചകളെയും സുധാകരൻ പരിഹസിച്ചു. ഇവിടെ എന്ത് വികസനമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലത്തിൽ എന്ത് വികസനമാണ് ഉണ്ടാക്കിയത്. സ്വന്തം മണ്ഡലത്തിൽ പോലും മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാൻ സാധിച്ചിട്ടില്ല. അത് യാഥാർത്ഥ്യമാണ്, അത് മറച്ചുവെച്ച് ജനങ്ങൾക്ക് മുൻപിൽ നാടകം കളിച്ചിട്ട് കാര്യമില്ല, ജനങ്ങൾക്ക് ബുദ്ധിയുണ്ടെന്നും അവർ അത് തിരിച്ചറിയുമെന്നും സുധാകരൻ പറഞ്ഞു.
ഉമ്മൻചാണ്ടി എന്ന മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം പുതുപ്പള്ളിയിൽ മാത്രമല്ല, കേരള രാഷ്ട്രീയത്തിൽ തുടർന്നും കോൺഗ്രസിന് ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വം അത്ര വലുതാണ്. ഈ സർക്കാർ കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിന്റെ ആവർത്തനം തന്നെ നടക്കും. സർക്കാരിനോട് ജനങ്ങൾക്ക് അത്രയേറെ വെറുപ്പും വിദ്വേഷവും ഉണ്ട്. കൊളള നടത്തുന്ന സർക്കാരാണിത്. ഏതിലും കൊളളയാണ്. മാസപ്പടി വരുമാനം, ചെമ്പ് പാത്രത്തിൽ കൊളള, കൈതോലപ്പായയിൽ പണം ഇതൊക്കെ ഒരു സർക്കാർ ചെയ്യുന്നതാണോയെന്ന് സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ വികാരം ജനവികാരമാണ്. നാടിന്റെ സ്പന്ദനമാണ്. വരുന്ന തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post