തിരുവനന്തപുരം: ശബരിമല അയ്യപ്പനെ ദർശിക്കാനായി 41 ദിവസത്തെ കഠിന വ്രതം നോറ്റ് കാത്തിരിക്കുകയാണ് ഒരു ക്രിസ്തീയ പുരോഹിതൻ. ആംഗ്ലിക്കൽ പുരോഹിതനായ ഫാദർ ഡോ. മനോജ് ആണ് ശബരിമല ദർശനത്തിന് ഒരുങ്ങുന്നത്. ഈ മാസം 20 ാം തീയതി വ്രതം പൂർത്തിയാകുന്ന ദിവസം തിരുമല മഹാദേവ ക്ഷേത്രത്തിൽ വച്ച് കെട്ടുനിറയ്ക്കും. തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാദർ മനോജ് (50).
ഏറെക്കാലമായി ശബരിമല ദർശനം ആഗ്രഹിച്ചിരിക്കുകയായിരുന്നു ഫാദർ മനോജ്. ഒന്നു രണ്ടു തവണ ശ്രമം നടത്തിയെങ്കിലും ദർശനം സാധ്യമായില്ല. ഇപ്പോഴാണ് ശരിയായ സമയം അടുത്തതെന്ന് വിശ്വസിക്കുന്നതായി ഫാദർ പറഞ്ഞു.
ശബരിമലദർശനത്തിന് ശേഷം തന്റെ പ്രൊഫഷണൽ ജീവിതത്തിലും ആത്മീയജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് കരുതുന്നതെന്ന് ഫാദർ പറയുന്നു. തത്വമസി എന്നത് ലോകം ഉൾക്കൊള്ളേണ്ട സത്യമാണ് എന്ന് ഫാദർ വിശ്വസിക്കുന്നു. തത്വമസി ദർശനമാണ് തന്നെ അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്ന് ഫാദർ കൂട്ടിച്ചേർത്തു.
27 വർഷമായി സോഫ്‌റ്റ്വെയർ എൻജിനീയറായി പ്രവർത്തിച്ചുവരുന്ന ഫാദർ മനോജിന്റെ ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആൻ ഐറിൻ ജോസ്ലെറ്റാണ് മകൾ.
Discussion about this post