തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി.ഇതോടെ വലുപ്പത്തിന്റെ കാര്യത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തായി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിന്റെയും റവന്യൂ രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭൂപ്രദേശം, ഭരണസൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് ജില്ല ഒന്നാമതായത്.
ഭൂപ്രദേശം വർദ്ധിച്ചതോടെ ഇടുക്കിയുടെ ആകെ വിസ്തീർണം 4358 ചതുരശ്രകിലോമീറ്ററിൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. ഇത് വരെ ഒന്നാമതായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.
പുതിയമാറ്റം സെപ്തംബർ 5 ലെ സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽവന്നു. ഇത്രയും സ്ഥലാ ംഇടുക്കിയിലേക്ക് ചേർത്തതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്ത് നിന്ന് അഞ്ചാമതായി. 3068 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉണ്ടായിരുന്ന എറണാകുളത്തിന് ഇപ്പോൾ 2924 ആണ് വിസ്തീർണം. തൃശൂരാണ് (3032 ചതുരശ്ര കിലോമീറ്റർ) നാലാം സ്ഥാനത്തേക്ക് ഉയർന്നത്.
പുതിയമാറ്റത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല ഏതെന്ന മത്സരപരീക്ഷകളിലെ ഉത്തരം ഇനി ഇടുക്കിയാവും. 1997 ന് മുൻപ് ഇടുക്കി തന്നെയായിരുന്നു ഒന്നാമത്. എന്നാൽ 1997 ജനുവരി 1 ന് ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമഗംലം താലൂക്കിലേക്ക് ചേർത്തതോടെയാണ് ഇടുക്കി മെലിഞ്ഞത്. അതോടെ രണ്ടാ സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ഒന്നാമതായി.
ഇടുക്കിയിലേക്ക് ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്തതിന് പല നേട്ടങ്ങളാണ് സർക്കാർ അവകാശപ്പെടുന്നത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലും എറമാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലും ആയി നിന്ന പലർക്കും ഇനി പട്ടയം ലഭിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾക്ക് കുട്ടമ്പുഴയിലേക്ക് വരേണ്ടി വരില്ല. ഇനി അവർ ഇടമലക്കുടി വില്ലേജിന്റെ ഭാഗമാകും. ദേവികുളം സബ്കളക്ടർക്കാണ് ഇടമലക്കുടിയിലെ പട്ടയവിതരണമടക്കമുള്ള കാര്യങ്ങൾക്ക് ചുമതല.
Discussion about this post