കൊച്ചി: മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം തിളങ്ങിയപ്പോൾ മക്കളായ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഈ പാത പിന്തുടർന്നു. ഇന്ന് രണ്ടുപേരും അറിയപ്പെടുന്ന താരങ്ങളായി വളർന്നു.
തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്ന് ധ്യാൻ ശ്രീനിവാസൻ. ചിത്രം പുറത്തിറങ്ങി റിപ്പോർട്ടുകൾ അറിഞ്ഞതിനുശേഷം മാത്രമേ ആ സിനിമയ്ക്ക് പോകാവൂ എന്നും ധ്യാൻ പറഞ്ഞു. താൻ നായകനായെത്തിയ ‘ജയിലർ’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയാറാണെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയവേ തമാശ രൂപേണ ധ്യാൻ പറഞ്ഞു.
പാർട്ട് ടൈം ആക്ടർ, ”കൊറോണ കമ്മിറ്റ്‌മെന്റ്‌സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. ഒരു പാർട്ട് ടൈം അഭിനേതാവായാണ് ഞാൻ എന്നെ കാണുന്നത്. നടനാകണമെന്ന് ആഗ്രഹിച്ച് സിനിമയിൽ വന്നതല്ല, സംവിധായകനാകാൻ വന്നതാണ് ഞാൻ. പല അഭിമുഖങ്ങളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.
കൊറോണക്കാലത്ത് കുറച്ചേറെ സിനിമകളിൽ കരാർ ഒപ്പിട്ടുവെന്ന് പറഞ്ഞ ധ്യാൻ, ആ കമ്മിറ്റ്‌മെന്റ്‌സാണ് ഇപ്പോഴും തീർത്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കി. പരിചയമുള്ളവരുടേയോ ബന്ധപ്പെട്ട് നിൽക്കുന്നവരുടെയോ സിനിമകളാണത്. മിക്ക സിനിമകളും തുടക്കക്കാരുടേതാണെന്നും ധ്യാൻ ചൂണ്ടിക്കാട്ടി.
ഒരു സിനിമ പരാജയപ്പെട്ടാൽ എല്ലാ ഉത്തരവാദിത്വവും നടന്റെ പുറത്താണ് വയ്ക്കുന്നത്. നിർമാതാക്കൾ കഥ കേട്ട് ഇഷ്ടപ്പെട്ടശേഷമാണ് തങ്ങളുടെ അടുത്തേക്ക് വരുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ ആദ്യ ഉത്തരവാദിത്വം നിർമാതാവിനാണ്, പിന്നെ സംവിധായകന്, അതിനുശേഷമാണ് നടൻ വരുന്നതെന്നും ധ്യാൻ പറഞ്ഞു.
Discussion about this post