നടക്കാവ്: യുവതിയേയും കുടുംബത്തേയും മർദ്ദിച്ചെന്ന പരാതിയിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. നടക്കാവ് ഗ്രേഡ് എസ്‌ഐ വിനോദ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ നടക്കാവ് എസ്‌ഐക്കും കണ്ടാലറിയാവുന്ന നാല് പേർക്കുമെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദിക്കുകയായിരുന്നുവെന്നാണ് അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്കിന്റെ പരാതി. ആക്രമണത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അഫ്‌നയും ഭർത്താവും കുട്ടികളും ഉൾപ്പടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്.
മറ്റൊരു കാറിലെത്തിയ രണ്ട് യുവാക്കളുമായാണ് വാക്കേറ്റമുണ്ടായത്. അഫ്‌ന പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ യുവാക്കൾ മറ്റ് രണ്ട് പേരെ വിളിച്ചു വരുത്തി. യുവാക്കൾ വിളിച്ചതു പ്രകാരം ബൈക്കിലെത്തിയ നടക്കാവ് എസ്‌ഐ വിനോദ് കുമാറും സഹോദരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. പോലീസ് അടിവയറ്റിൽ തൊഴിച്ചെന്നും, ഇവർ മദ്യപിച്ചിരുന്നുവെന്നും അഫ്നയുടെ പരാതിയിൽ പറയുന്നു.












