തിരുവനന്തപുരം: കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില പൊരുത്തക്കേടുകൾ തോന്നി. അതിൽ തനിക്ക് മാനസിക വിഷമം ഉണ്ടായി എന്നത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ തുറന്നുപറച്ചിൽ.
കഴിഞ്ഞ രണ്ടുവർഷക്കാലമായി പാർട്ടിയിൽ പദവികൾ ഒന്നും ഇല്ല. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ പത്തൊൻപതു വർഷം മുൻപ് ലഭിച്ച അതേ സ്ഥാനം തന്നെയാണ് ഇപ്പോഴും ലഭിച്ചിട്ടുള്ളത്. അതിൽ മാനസിക വിഷമം ഉണ്ടായി, പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടപ്പോൾ ആ സ്ഥാനം പോയതിൽ അല്ല അത് കൈകാര്യം ചെയ്ത രീതിയായിരുന്നു പ്രശ്‌നം. അതിനെ സംബന്ധിച്ച് ഞാൻ ആരോടും പരാതി പറഞ്ഞിട്ടില്ല. സ്ഥാനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും പാർട്ടിയ്ക്ക് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയുമാണ് പ്രവർത്തിച്ചത്. പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ശശി തരൂർ എന്നിവർ ആ സ്ഥാനത്തിന് അർഹരായവർ ആണെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായിട്ടാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. പുതുപ്പളളി തിരഞ്ഞെടുപ്പിനിടയിൽ മാദ്ധ്യമപ്രവർത്തകർ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചെന്നിത്തലയെ തഴഞ്ഞ് ശശി തരൂരിനെ സമിതിയിൽ ഉൾപ്പെടുത്തിയതും വിമർശനത്തിനിടയാക്കിയിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെ 32 ക്ഷണിതാക്കളും കൊടിക്കുന്നിൽ സുരേഷ് അടക്കം 13 പ്രത്യേക ക്ഷണിതാക്കളുമാണ് സമിയിൽ ഉളളത്.
Discussion about this post