ഭാരതവും ജപ്പാനും തമ്മിലുള്ള 16-ാമത് വാർഷിക ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരെയും നയതന്ത്രജ്ഞരെയും ഒരുപോലെ അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരികമായ പ്രതികരണം. ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചിയെ തന്റെ ‘അനിയത്തി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി സംയുക്ത വാർത്താസമ്മേളനം ആരംഭിച്ചത്. ഹൈദരാബാദ് ഹൗസിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ അതീവ രഹസ്യമായ ചർച്ചകൾക്കൊടുവിലാണ് നയതന്ത്ര പ്രോട്ടോക്കോളുകൾക്കപ്പുറം ഇത്തരമൊരു സഹോദരബന്ധം പരസ്യമായി പ്രഖ്യാപിക്കപ്പെട്ടത്.
നയതന്ത്ര ചർച്ചകളിൽ പൊതുവെ വികാരപ്രകടനങ്ങൾ നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായ്ചിയെ തന്റെ ഔദ്യോഗിക പ്രസ്താവനയ്ക്കിടെയാണ് ‘അനിയത്തി’ എന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നിലെ യഥാർത്ഥ കാരണം അന്തരിച്ച മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയോടുള്ള ഇരുവരുടെയും ആദരവാണ്. ചർച്ചയ്ക്കിടെ സനേ തകായ്ചി പ്രധാനമന്ത്രി മോദിയോട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു:”അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയായിരുന്നു. ആബെ സാപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വലിയ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് ഞാനിപ്പോൾ നരേന്ദ്ര മോദിയെ എന്റെ സ്വന്തം ജ്യേഷ്ഠനായിട്ടാണ് കാണുന്നത്.”
ഈ വികാരനിർഭരമായ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ടാണ് സംയുക്ത വാർത്താസമ്മേളനത്തിൽ മോദി സനേ തകായ്ചിയെ തന്റെ കൊച്ചു അനിയത്തിയായി പ്രഖ്യാപിച്ചത്. ജപ്പാൻ പ്രധാനമന്ത്രിയും ഈ സഹോദരബന്ധത്തെ പൂർണ്ണമനസ്സോടെ സ്വീകരിക്കുകയും തങ്ങൾ ഒരേ ചിന്താഗതിക്കാരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മോദിയുമായി വ്യക്തിപരമായി വലിയ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നു 2022 ജൂലൈ 8-ന് നാരായിൽ വെച്ച് വെടിയേറ്റ് മരിച്ച ഷിൻസോ ആബെ.
കൗതുകകരമായ വസ്തുത, ആബെ കൊല്ലപ്പെട്ട ‘നാരാ’ മണ്ഡലത്തെയാണ് നിലവിൽ സനേ തകായ്ചി പ്രതിനിധീകരിക്കുന്നത്. ഷിൻസോ ആബെയുടെ നേതൃത്വത്തിലാണ് ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തന്ത്രപരമായ തലത്തിലേക്ക് വളർന്നത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ടോക്കിയോയിൽ നേരിട്ടെത്തുകയും ആബെയുടെ ഭാര്യ അകി ആബെയെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഈ ആത്മബന്ധത്തിന്റെ തുടർച്ചയാണ് ഇപ്പോൾ പുതിയ ജപ്പാൻ പ്രധാനമന്ത്രിയുമായും മോദി സ്ഥാപിച്ചെടുക്കുന്നത്.












