കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും വികസന കുതിപ്പിനും കരുത്തേകുന്ന നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പുതുതായി നിർമ്മിക്കാൻ ലക്ഷ്യമിടുന്ന അഞ്ച് അത്യാധുനിക യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിൽ ഒന്ന് തിരുവനന്തപുരത്ത് യാഥാർഥ്യമാകും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ സ്വപ്നപദ്ധതിയിൽ തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. വ്യവസായ-ലോജിസ്റ്റിക് ഇടനാഴികൾക്ക് സമീപമായി രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിനായി തിരുവനന്തപുരത്തെ പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അക്കാദമിക പഠനവും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും ഉന്നതതല തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ പ്രശസ്തമായ ‘റിസർച്ച് ട്രയാങ്കിൾ’ മാതൃകയിലാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാന്നിധ്യവും വിഎസ്എസ്‌സി (VSSC) അടക്കമുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ കേന്ദ്രമെന്ന നിലയിലുള്ള തിരുവനന്തപുരത്തിന്റെ പ്രാധാന്യവുമാണ് പദ്ധതി തലസ്ഥാനത്തേക്ക് എത്തിക്കാൻ തുണയായത്. തിരുവനന്തപുരം റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്ററുമായി (T-RIC) ചേർന്ന് പ്രവർത്തിക്കുന്ന ടൗൺഷിപ്പ്, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖലകൾ, വിഴിഞ്ഞം പോർട്ട് എന്നിവയെ കോർത്തിണക്കുന്ന ഒരു സംയോജിത ഇന്നൊവേഷൻ ഇക്കോസിസ്റ്റമായി മാറും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ നഗരവികസന, നൈപുണ്യവികസന വകുപ്പുകളും പങ്കാളികളാണ്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ആകെ ചെലവിന്റെ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്രവുമായി സംസ്ഥാനം പ്രത്യേക കരാറൊപ്പിടേണ്ടി വരും. അന്തിമ രൂപരേഖ ലഭിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
സാങ്കേതികവിദ്യ, ബയോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡീപ് ടെക്നോളജി, ശാസ്ത്ര ഗവേഷണം തുടങ്ങിയ അത്യാധുനിക മേഖലകളിൽ വലിയ തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ കേരളത്തിലെ യുവാക്കൾക്ക് മുന്നിൽ തുറക്കപ്പെടുക. ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലും തേടി കേരളത്തിലെ യുവതലമുറ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് ഇതൊരു വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകൾക്ക് ആഗോളതലത്തിലേക്ക് വളരാനും തദ്ദേശീയമായി തന്നെ കരിയർ കെട്ടിപ്പടുക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്നും വികസിത കേരളത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.












