സെപ്റ്റംബർ 17-ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.അദ്ദേഹത്തിൻറെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ആയുഷ്മാൻ ഭവ ക്യാമ്പെയ്ൻ്റെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി വരെ നീളുന്ന പരിപാടികൾ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യും.
പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് എല്ലാ പ്രവർത്തനങ്ങളും എന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ആയുഷ്മാൻ മേള ,ആയുഷ്മാൻ സഭ എന്നീ ക്യാമ്പെയ്നുകളും സംഘടിപ്പിക്കും. യുവാക്കളെ ഉൾപ്പെടുത്തി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. കൂടാതെ അവയവദാനത്തിന് കൂടുതൽ ആളുകളെ ബോധവൽക്കരണം നടത്തുന്നതിനും പ്രാമുഖ്യം നൽകും .ഭാരതത്തിൻറെ സമ്പൂർണ്ണ ശുചീകരണ യജ്ഞം ആയ സ്വച്ഛ് ഭാരത് അഭിയാനും പ്രത്യേക പ്രാധാന്യം നൽകിയാണ് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത്.ഇതിനൊപ്പം തന്നെ ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആയുഷ്മാൻ മേളയും ക്യാമ്പുകളും സംഘടിപ്പിക്കും.
ഭാരതത്തിനു മാത്രമല്ല ലോകത്താകമാനം പല രാജ്യങ്ങൾക്കും സ്വന്തം സേവനം നൽകാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. എൺപതുകോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യവും ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അറുപത് കോടിയോളം ആളുകൾക്ക് സൗജന്യ ചികിത്സയും നൽകി. അതുകൊണ്ട് കേന്ദ്രസർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകി ആഘോഷിക്കുന്നു.
മുഴുവൻ ആളുകളും കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ഗ്രാമങ്ങളെയും ടിബി, കുഷ്ഠരോഗ മുക്ത വില്ലേജുകളെയും ആയുഷ്മാൻ ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ആയുഷ്മാൻ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ ഭാരത് കാർഡുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ആരോഗ്യ പ്രവർത്തനങ്ങളിൽ വിജയം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ആയുഷ്മാൻ ഗ്രാമപഞ്ചായത്ത്, നഗരങ്ങൾക്ക് ആയുഷ്മാൻ അർബൻ വാർഡ് എന്നീ പദവികളും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post