ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് രംഗത്ത്. പരിമിത ഓവർ ക്രിക്കറ്റിൽ സമീപകാലത്ത് ടീം ഇന്ത്യ കൈവരിച്ച വൻ വിജയങ്ങളുടെ മുഴുവൻ ക്രെഡിറ്റും ഗംഭീറിന് നൽകുന്നതിനെ ശ്രീശാന്ത് ശക്തമായി ചോദ്യം ചെയ്തു. വിജയങ്ങൾക്ക് പിന്നിൽ കോച്ചല്ല, മറിച്ച് കളിക്കാരാണ് യഥാർത്ഥ ക്രെഡിറ്റ് അർഹിക്കുന്നതെന്ന് താരം വാദിച്ചു.
ഗൗതം ഗംഭീറിന്റെ കീഴിൽ 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, ഒടുവിൽ 2026-ലെ ടി20 ലോകകപ്പ് എന്നിവ സ്വന്തമാക്കി ഇന്ത്യ മിന്നും ഫോമിലാണ് തുടരുന്നത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് വിജയത്തിന് പിന്നാലെ ഗംഭീറിന് വലിയ രീതിയിലുള്ള പ്രശംസകൾ ലഭിച്ചിരുന്നു. എന്നാൽ പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പിന്റെ’ പ്രത്യേക പരിപാടിയിൽ സംസാരിക്കവെ ശ്രീശാന്ത് ഇതിനോട് പൂർണ്ണമായി വിയോജിച്ചു.
ലോകകപ്പ് ക്യാമ്പെയ്നിൽ മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ശ്രീശാന്ത് ഓർമ്മിപ്പിച്ചു. എസ്. ശ്രീശാന്തിന്റെ വാക്കുകൾ: “ടീം ലോകകപ്പ് ജയിച്ചപ്പോൾ അതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിനാണ് പോയത്. എന്നാൽ സഞ്ജു സാംസൺ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ലോകകപ്പ് ജയിക്കുമായിരുന്നോ? സൂര്യകുമാർ യാദവ് കൃത്യമായി നയിക്കുകയും, ശരിയായ സമയത്ത് ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നില്ലെങ്കിലോ നമ്മൾ ആ മത്സരം ജയിക്കുമായിരുന്നോ?”
ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു സാംസൺ, പിന്നീട് ടീമിലേക്ക് തിരിച്ചെത്തി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിലും 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടധാരണത്തിൽ സഞ്ജുവിന്റെ പങ്ക് നിർണ്ണായകമായിരുന്നു.
ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടും, പിന്നീട് ഫോമിലുണ്ടായ ഇടിവ് കാരണം സൂര്യകുമാർ യാദവിന് ടി20 ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. നിലവിൽ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ. മത്സരത്തിനിടയിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് കളിക്കളത്തിലുള്ള നേതാക്കളാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാണിച്ചു. “കളി നടക്കുന്ന സമയത്ത് കോച്ചാണോ മൈതാനത്ത് തീരുമാനങ്ങൾ എടുക്കുന്നത്? എപ്പോഴും സജീവമായി ഇടപെടുന്ന ആശിഷ് നെഹ്‌റയെപ്പോലെയുള്ള ഒരു കോച്ചാണെങ്കിൽ അത് മനസ്സിലാക്കാം,” ശ്രീശാന്ത് പറഞ്ഞു.
വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യ തിളങ്ങുമ്പോഴും, ടെസ്റ്റ് ക്രിക്കറ്റിൽ ടീം നേരിടുന്ന കനത്ത തിരിച്ചടികൾക്ക് കാരണം ഗൗതം ഗംഭീറിന്റെ പരിശീലന ശൈലിയാണെന്ന് ശ്രീശാന്ത് ആരോപിച്ചു. ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇന്ത്യയുടെ പോക്ക് ശരിയായ ദിശയിലല്ലെന്നും ടീമിന് അടിയന്തരമായി മാറ്റം ആവശ്യമാണെന്നും താരം വ്യക്തമാക്കി.
“ആദ്യം ആ കോച്ചിനെ മാറ്റൂ സുഹൃത്തേ. ഇന്ത്യക്ക് ആവശ്യം ഒരു കോച്ചിനെയല്ല, ഒരു മെന്ററെയാണ്,” എന്ന് ശ്രീശാന്ത് കടുപ്പിച്ചു പറഞ്ഞു.












