റോം : അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് കടുത്ത വാക്പോരിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ വെച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ‘കെഞ്ചി നടന്നു’ എന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദമാണ് മെലോനിയെ ചൊടിപ്പിച്ചത്. ഇറ്റാലിയൻ ടെലിവിഷൻ ചാനലായ ‘La7’-ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. ഉക്രൈൻ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനിടയിൽ പെട്ടെന്ന് മെലോനിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ മെലോനി ആവർത്തിച്ച് അഭ്യർത്ഥിച്ചുവെന്ന് അവകാശപ്പെട്ടു.
ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കിയ മെലോനി, “നിങ്ങളുടെ സുഹൃത്തായത് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല” എന്ന് പരസ്യമായി തുറന്നടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത വിള്ളലാണ് വീണിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയ മെലോനി അമേരിക്കൻ പ്രസിഡന്റ് സ്വന്തം സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും സൂചിപ്പിച്ചു. എന്റെ ജനപ്രീതി ഇറ്റലിയുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള എന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ സുഹൃത്തായത് കൊണ്ട് എനിക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നും മെലോനി ട്രംപിന് മറുപടി നൽകി.
പടിഞ്ഞാറൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും യഥാർത്ഥ ശത്രുക്കളായ സ്വേച്ഛാധിപതികളോട് കാണിക്കുന്ന മൃദുസമീപനവും വിട്ടുവീഴ്ചയും സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ കെഞ്ചാറില്ലെന്ന് ട്രംപ് ഓർക്കണം എന്നും ജോർജിയ മെലോനി സൂചിപ്പിച്ചിരുന്നു. അമേരിക്ക ഇറാനുമായി നടത്തുന്ന യുദ്ധത്തെ മെലോനി ശക്തമായി എതിർത്തിരുന്നു. ഇറ്റലിയിലെ അമേരിക്കൻ സൈനിക താവളങ്ങളോ റൺവേകളോ ഇറാൻ യുദ്ധത്തിനായി വിട്ടുനൽകാൻ മെലോനി അനുവാദം നൽകിയില്ല. കൂടാതെ യുദ്ധത്തെ അപലപിച്ച മാർപ്പാപ്പ ലിയോ പതിനാലാമനെ ട്രംപ് വിമർശിച്ചപ്പോൾ മെലോനി മാർപ്പാപ്പയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതാണ് മെലോനിയോട് ട്രംപ് വ്യക്തിവൈരാഗ്യം പുലർത്താൻ കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.









