അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബോളിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി പേസർ പ്രസിദ്ധ് കൃഷ്ണ. തന്റെ 5 ഓവറിൽ 6 റൺ മാത്രം വഴങ്ങി 4 വിക്കറ്റുകൾ പിഴുത പ്രസിദ്ധ് അഫ്ഗാൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. ആദ്യ മൂന്ന് വിക്കറ്റുകളിലും ക്യാപ്റ്റൻ രോഹിത് ശർമ്മയും പ്രസിദ്ധ് കൃഷ്ണയും തമ്മിലുള്ള തകർപ്പൻ കോംബോയാണ് വിക്കറ്റ് വേട്ടയ്ക്ക് വഴിതുറന്നത്. തൊട്ടുപിന്നാലെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ നാലാം വിക്കറ്റും താരം സ്വന്തമാക്കി.
എന്തായാലും ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ അഫ്ഗാനിസ്ഥാൻ ഓപ്പണർമാർക്ക് ഒട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പ്രസീദ് തന്റെ സ്പെല്ലിന്റെ തുടക്കത്തിൽ തന്നെ അഫ്ഗാൻ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസിനെ (5) മടക്കി. സ്ലിപ്പിൽ രോഹിത് ശർമ്മ മികച്ച ക്യാച്ച് ഏറെടുക്കുക ആയിരുന്നു.
പിന്നാലെ നിലയുറപ്പിക്കാൻ ശ്രമിച്ച ഇബ്രാഹിം സദ്രാനെയും (11) രോഹിത് ശർമ്മയുടെ കൈകളിൽ എത്തിച്ച് പ്രസിദ്ധ് ഇന്ത്യയ്ക്ക് രണ്ടാം ബ്രേക്ക് ത്രൂ നൽകി. ശേഷം വൺഡൗണായി എത്തിയ റഹ്മത് ഷായെയും (5) രോഹിത് ശർമ്മയുടെ തന്നെ സുരക്ഷിതമായ കൈകളിൽ എത്തിച്ച് പ്രസിദ്ധ് കൃഷ്ണ തന്റെ വിക്കറ്റ് വേട്ട തുടർന്നു. ആദ്യ മൂന്ന് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ രോഹിത് ശർമ്മ ക്യാച്ചെടുത്താണ് പുറത്താക്കിയത് എന്നത് കൗതുകകരമായി.
അഫ്ഗാൻ മുൻനിര തകർന്നതിന് ശേഷം ക്രീസിലെത്തിയ ദർവിഷ് റസൂലിയെ (1) പ്രസിദ്ധ് കൃഷ്ണ പൂർണ്ണമായും കുടുക്കുകയായിരുന്നു. പ്രസിദ്ധ് എറിഞ്ഞ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച റസൂലിയെ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ അസാധ്യമായ മെയ്‌വഴക്കത്തോടെ കൈയിലൊതുക്കി. മൈതാനത്ത് ഫീൽഡിംഗിൽ ഇന്ത്യൻ താരങ്ങൾ പുലർത്തുന്ന കടുത്ത മേധാവിത്വത്തിന് തെളിവായിരുന്നു ശ്രേയസിന്റെ ആ മനോഹരമായ ക്യാച്ച്.
നിലവിൽ അഫ്ഗാനിസ്ഥാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദിയും (23*), അസ്മത്തുള്ള ഒമർസായിയും (19*) ചേർന്നാണ് തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കുന്നത്. പരമ്പര ഇതിനകം തന്നെ 2-0 ന് സ്വന്തമാക്കിയ ഇന്ത്യ, മൂന്നാം മത്സരത്തിലും പൂർണ്ണ ആധിപത്യം നിലനിർത്തുകയാണ്.












