ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ- സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ യോഗവും ഹൈദരാബാദ് ഹൗസിൽ നടന്നു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ നേതൃതല യോഗമാണ് നടന്നത്. ഊർജ്ജ സുരക്ഷ, വ്യാപാര നിക്ഷേപം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഉൾപ്പെടെ യോഗത്തിന്റെ അജൻഡയായിരുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
പ്രതിരോധ സുരക്ഷാ മേഖലയിലും ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണവും ചർച്ചയായി. ജി 20 യിലെ പ്രധാന പ്രഖ്യാപനമായിരുന്ന ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും യൂറോപ്പിനും മാത്രമല്ല ഏഷ്യൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ഈ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും ഡിജിറ്റൽ കണക്ടിവിറ്റിയും ത്വരിതപ്പെടുത്തുന്നതാണ് സാമ്പത്തിക ഇടനാഴിയെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ നേതൃത്വത്തിൽ സൗദി വലിയ സാമ്പത്തിക പുരോഗതിയാണ് കൈവരിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
Discussion about this post