കോഴിക്കോട്; സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ രോഗം കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതായി സംശയം. സ്വകാര്യ ആശുപത്രിയിലെ രണ്ടു പനി മരണങ്ങളിൽ അസ്വാഭാവികത പ്രകടമായതോടെയാണ് നിപയാണ് മരണമാണെന്ന സംശയം ഉണ്ടായത്.
പനി ബാധിച്ച് രണ്ടാമത് മരിച്ച രോഗി, ആദ്യം മരിച്ചയാൾ ചികിത്സയിൽ ഉള്ളപ്പോൾ എത്തിയാളാണ്. എന്നാൽ രണ്ടാമത്തെ മരണത്തിൽ സംശയം തോന്നി ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തി.
രണ്ടാമത് മരിച്ചയാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഈ ഫലം വന്നാൽ മാത്രമേ നിപ തന്നെയാണോയെന്ന് ഉറപ്പിക്കാനാവൂ. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടില്ല.
മരിച്ച ആദ്യത്തെയാളുടെ മകനായ 9 വയസുകാരനാണ് പനിയും ശ്വാസ തടസവുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ സാമ്പിൾ നാളെ പുണെയിലേ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഇതിന്റെ ഫലം വന്നിട്ടില്ല.
Discussion about this post