എറണാകുളം: അന്തരിച്ച ബിജെപി നേതാവ് പി പി മുകുന്ദന്റെ ഭൗതിക ദേഹം നാളെ സംസ്‌കരിക്കും. പേരാവൂർ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം പൂർത്തിയായ ശേഷം ഭൗകതിക ദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.
ഭൗതിക ദേഹം ഇന്ന് ഉച്ചയ്ക്ക് മൂന്ന് വരെ എറണാകുളം പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം പൊതുദർശനത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം ഭൗതികദേഹം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകും. ഇവിടെ നിന്നും എട്ട് മണിയോടെ ഭൗതിക ദേഹം തലശ്ശേരിയിൽ എത്തിക്കും. എട്ട് മുതൽ തലശ്ശേരിയിൽ പൊതുദർശനം. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം ഭൗതിക ദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.
ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു കേരള രാഷ്ട്രീയത്തിലെ അതികായനായ പി പി മുകുന്ദൻ അന്തരിച്ചത്. ദീർഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്.
1989 മുതൽ 2004 വരെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. 2006 മുതൽ 10 വർഷം പാർട്ടിയിൽ നിന്നും പുറത്ത് നിന്നു. 2016 ൽ അദ്ദേഹം വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി. 1988 മുതൽ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു.
Discussion about this post