കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി. നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) വ്യാഴവും വെള്ളിയും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ല. കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കണമെന്നും ജില്ലാ കളക്ടർ ഗീത ഉത്തരവിട്ടു.
അതേസമയം ജില്ലയിൽ ഇതുവരെ അഞ്ച് പേർക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേർ ചികിത്സയിലാണ്. മരിച്ചതിന് ശേഷം നടത്തിയ സാമ്പിൾ പരിശോധനയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വന്ന സാമ്പിൾ പരിശോധനാ ഫലത്തിലാണ് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചത്. ഇയാൾ ആരോഗ്യപ്രവർത്തകനാണ്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ഒൻപതു വയസ്സുകാരന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.
Discussion about this post