കോഴിക്കോട്: നിപ രോഗവ്യാപനം തുടരുന്ന കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി നിപ ബാധിത മേഖലകൾ കേന്ദ്ര സംഘം ഇന്ന് പരിശോധിക്കും. അതേ സമയം രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ എണ്ണം 950 ആയി.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര സംഘം എത്തിയത്. അധികൃതരുമായി ചേർന്ന് ഇവർ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് നിപ ബാധിത മേഖലകൾ സന്ദർശിക്കുന്നത്. ആർജിസിബിയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.
ഇതുവരെ ആറ് പേർക്കാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. മരണ ശേഷം സാമ്പിൾ പരിശോധനയ്ക്കായി അയച്ച രണ്ട് പേർക്കും നിലവിൽ ചികിത്സയിൽ കഴിയുന്ന നാല് പേർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഒൻപത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗ ബാധിതരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകി.
Discussion about this post