ന്യൂഡൽഹി : നിപ വൈറസ് ബാധിതരുടെ മരണനിരക്ക് കോവിഡിനേക്കാൾ വളരെ അധികമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബഹൽ. കോവിഡ് മരണനിരക്ക് രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണെങ്കിൽ നിപ മരണനിരക്ക് 40 മുതൽ 70 ശതമാനം ആണ്. കേരളത്തിൽ നിപ വൈറസ് പടരുന്നത് തടയാൻ വേണ്ട പ്രവർത്തനങ്ങളെല്ലാം നടത്തുന്നുണ്ടെന്നും ബഹൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്തുകൊണ്ടാണ് കേരളത്തിൽ നിപ കേസുകൾ ഉയർരുന്നതെന്ന് അറിയില്ല. 2018-ൽ, സംസ്ഥാനത്ത് പടർന്നുപിടിച്ച വൈറസ് ബാധയുടെ ഉറവിടം വവ്വാലുകൾ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വ്വാലുകളിൽ നിന്ന് എങ്ങനെ മനുഷ്യരിലേക്ക് അണുബാധ പടർന്നുവെന്ന് പൂർണമായും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും അതിനുളള ശ്രമങ്ങൾ നടക്കുകയാണ്. എല്ലാ മഴക്കാലത്തും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണൽ ആന്റിബോഡിയുടെ 20 ഡോസ് കൂടി രാജ്യം വാങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 2018ൽ ഓസ്ട്രേലിയയിൽ നിന്ന് ഇത്തരത്തിൽ മരുന്നുകൾ വാങ്ങിയിരുന്നു. നിലവിൽ 10 രോഗികൾക്കുള്ള മരുന്ന് മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ മരുന്ന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post