തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തി സർക്കാർ. ഒക്ടോബർ ഒന്ന് മുതൽ ഉത്തരവ് നടപ്പിലാകും. ജില്ലാതലത്തിൽ നടക്കുന്ന പരിപാടി ആണെങ്കിൽ 10,000 രൂപ നൽകണം. പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള പ്രകടനത്തിനുള്ള അനുമതിക്ക് 2000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4000 രൂപയും നൽകണം.
നിലവിൽ ഇവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഫീസ് ബാധകമല്ല. വാഹനാപകട കേസിൽ ഇൻഷുറൻസ് കമ്പനികൾക്ക് നൽകാൻ എഫ്‌ഐആർ, ജനറൽ ഡയറി, വെഹിക്കിൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സീൻ മഹസർ, സീൻ പ്ലാൻ, പരിക്ക് സർട്ടിഫിക്കറ്റ്, പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് 50 രൂപ ഫീസ് നൽകണം.
ജീവനക്കാരുടേയും വാടകക്കാരുടേയും വേരിഫിക്കേഷന് 1000 രൂപ നൽകണം. വാഹനങ്ങളിൽ സംസ്ഥാനത്തുടനീളം അഞ്ച് ദിവസം മൈക്ക് അനൗൺസ്മെന്റ് നടത്താൻ 6070 രൂപ നൽകണം. നിലവിൽ ഇത് 5515 രൂപയാണ്. 15 ദിവസത്തെ മൈക്ക് ലൈസൻസിന് 330 രൂപ നൽകിയിരുന്നിടത്ത് ഇനി 365 രൂപ നൽകണം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റിന് മുമ്പ് 555 രൂപയായിരുന്നത് 610 രൂപയാക്കി. സ്വകാര്യ പാർട്ടി, സിനിമാ ഷൂട്ടിംഗ് തുടങ്ങിയവയ്ക്കായി സിഐ റാങ്കുള്ള ഉദ്യോഗസ്ഥന്റെ പകൽ സേവനത്തിന് 3340 രൂപ നൽകണം. നിലവിത് 3035 രൂപയാണ്. രാത്രിയിൽ 4370 രൂപയും നൽകണം. നേരത്തെ 3970 രൂപയായിരുന്നു. എസ്ഐയുടെ സേവനത്തിന് പകൽ 2250ഉം രാത്രി 3835 രൂപയും നൽകണം. ഷൂട്ടിംഗിനും മറ്റും പോലീസ് സ്റ്റേഷൻ നൽകുന്നതിന് പ്രതിദിനം 12,130 രൂപ നൽകണം. നിലവിലിത് 11,025 രൂപയാണ്.
Discussion about this post