രാജ്യത്തെ ട്രസ്റ്റുകൾ നടത്തുന്ന വിദ്യാലയങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിക്കുന്ന സൈനിക സ്കൂൾ പദവിക്ക് മാവേലിക്കര വിദ്യാധരാജാ വിദ്യാപീഠം സെൻട്രൽ സ്കൂളിനെ തെരഞ്ഞെടുത്തു. കേന്ദ്രസർക്കാർ അനുമതി നേടിയ 23 സ്കൂളുകളിൽ കേരളത്തിൽ നിന്നുമുള്ള രണ്ട് സ്കൂളുകൾക്കാണ് ഈ പദവി ലഭിച്ചിരിക്കുന്നത്.
1978ൽ ആരംഭിച്ച വിദ്യാധരാജാ വിദ്യാപീഠം സെൻട്രൽ സ്കൂൾ നടത്തുന്നത് വിദ്യാധരാജ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയാണ്. നിലവിൽ എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. കേന്ദ്ര ഗവൺമെന്റിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറേറ്റിൽ നിന്നും കഴക്കൂട്ടം സൈനിക സ്കൂൾ , ചെന്നിത്തല നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സ്കൂളിന് ഈ പദവി അനുവദിച്ചത്.
ട്രസ്റ്റുകൾ നടത്തുന്ന വിദ്യാലയങ്ങൾക്കാണ് പൊതു സ്വകാര്യ സംരംഭം എന്ന രീതിയിൽ സൈനിക സ്കൂൾ പദവി കേന്ദ്രം അനുവദിക്കുന്നത്. ആറാം ക്ലാസിൽ അഡ്മിഷൻ ലഭിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്ക് സൈനിക പരിശീലനം പ്രത്യേകം നൽകുകയും അല്ലാത്ത കരിക്കുലം മറ്റു കുട്ടികളോടൊപ്പം പരിശീലിക്കുകയുമാണ് വേണ്ടത്.
Discussion about this post