ന്യൂഡൽഹി: ഡിഡി ന്യൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബഹിഷ്കരണ ആഹ്വാനത്തിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. താൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പമാണെന്നും നിതീഷ് പറഞ്ഞു. ഇത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി സഖ്യത്തെ വെട്ടിലാക്കി.
തനിക്ക് ബഹിഷ്കരണത്തെ കുറിച്ച് യാതൊന്നും അറിയില്ല. താൻ മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ അറിയിക്കുകയാണ്. സമ്പൂർണമായ സ്വാതന്ത്ര്യം അർഹിക്കുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുകയാണ് വേണ്ടതെന്നും നിതീഷ് പറഞ്ഞു.
മാദ്ധ്യമ പ്രവർത്തകർക്ക് എതിര് നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും അവകാശങ്ങളെ മാനിച്ച് വേണം മുന്നോട്ട് പോകാനെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
രാജ്യത്തെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ഇൻഡി സഖ്യത്തിന്റെ മാദ്ധ്യമകാര്യ സമിതിയാണ് തീരുമാനമെടുത്തത്. തുടർന്ന് ബഹിഷ്കരിക്കാനുള്ള മാദ്ധ്യമ പ്രവർത്തകരുടെ പട്ടികയും ഇൻഡി സഖ്യം പുറത്ത് വിട്ടിരുന്നു. മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നടപടിക്കെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം സഖ്യം എടുത്ത നിർണായകമായ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ഇൻഡി മുന്നണിയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ നിർദേശിക്കപ്പെട്ട മുതിർന്ന നേതാവാണ് നിതീഷ് കുമാർ. ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മക്ക് രാജ്യത്തിന്റെ പേരിടാനുള്ള നീക്കത്തെയും നിതീഷ് തുടക്കത്തിൽ എതിർത്തിരുന്നു.
Discussion about this post