ബംഗളൂരു : ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസിന്റെ പൊടി പോലും ഉണ്ടാവില്ലെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പട്ടീൽ യത്‌നാൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സിദ്ധരാമയ്യ തന്റെ മന്ത്രിസഭയിൽ ദളിതർക്കും പിന്നോക്ക വിഭാഗക്കാർക്കും മന്ത്രിസ്ഥാനം നൽകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ബികെ ഹരിപ്രസാദ് ആരോപിച്ചിരുന്നു. സിദ്ധരാമയ്യയെ ‘വ്യാജ സോഷ്യലിസ്റ്റ്’ എന്നാണ് ഹരിപ്രസാദ് വിശേഷിപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമർശനവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
കോൺഗ്രസ് നേതാക്കൾ സിദ്ധരാമയ്യയ്ക്കെതിരെ തിരിയുന്നത് പാർട്ടിയുടെ അവസാനമാണ് കാണിക്കുന്നത്. ജനുവരിക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നതിന് തെളിവ് കൂടിയാണിത്. താൻ ഹിന്ദു സമൂഹത്തിന്റെ പ്രവർത്തകനാണെന്നും എന്നാൽ സിദ്ധരാമയ്യക്ക് താലിബാൻ വേരുകളാണ് ഉള്ളത് എന്നും യത്നാൽ പറഞ്ഞു.
കർണാടകയിൽ ബിജെപി മുഖ്യമന്ത്രി നേരിട്ട് അധികാരത്തിലേറാൻ പോകുകയാണ്, പിന്നെ എന്തിനാണ് പ്രതിപക്ഷ നേതാവ് എന്ന് അദ്ദേഹം ചോദിച്ചു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ വരില്ല. 45 എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










