ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് ഗുജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ചുട്ട മറുപടി നൽകി ഇന്ത്യ. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം വിവരം അറിയിച്ചത്. പുറത്താക്കിയ ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല.
ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. എന്നാൽ കാനഡയുടെ വാദങ്ങൾ തെറ്റാണെന്ന് കാട്ടി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.
ഹർദീപ് സിംഗ് ഗുജ്ജാറിനെ കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണ്. വിഷയത്തിൽ കനേഡിയൻ സർക്കാരിന്റെ നിഷ്‌ക്രിയത്വം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Discussion about this post