ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ വിശദീകരണം നൽകണമെന്ന ആവശ്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളെ കൊണ്ട് സമ്മർദ്ദം ചെലുത്തിക്കാനുള്ള കാനഡയുടെ നീക്കത്തിന് തിരിച്ചടി. വിഷയത്തിൽ ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്തണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആവശ്യം പരിഗണനക്ക് പോലും എടുക്കാതെ അമേരിക്കയും ഓസ്ട്രേലിയയും തള്ളി. കാനഡയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ബ്രിട്ടണും അറിയിച്ചതായാണ് വിവരം.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നും വിഷയത്തിൽ ഇന്ത്യ പ്രതികരിക്കണമെന്നുമായിരുന്നു കാനഡയുടെ ആവശ്യം. ഇന്ത്യ ഇത് മുഖവിലക്കെടുക്കാതെ അവഗണിക്കുകയും ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാശ്ചാത്യ സഖ്യകക്ഷികളുടെ ഇന്ത്യൻ അനുകൂല നിലപാട് കാനഡക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ പൗരനാണെന്നും അയാളെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്നുള്ള ആരോപണം സാധൂകരിക്കുന്ന റിപ്പോർട്ടാണ് കനേഡിയൻ സുരക്ഷാ ഏജൻസികൾ നൽകുന്നതെന്നുമാണ് ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നത്. ഇക്കാര്യം ട്രൂഡോ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ കാനഡയുടെ ആരോപണം ഇന്ത്യ പൂർണമായും തള്ളിയിരിക്കുകയാണ്. ഇന്ത്യയെ ഏഷ്യയിലെ വൻ ശക്തിയായി പരിഗണിക്കുന്ന പാശ്ചാത്യ ലോകം കനേഡിയൻ പ്രധാനമന്ത്രിയുടെ നിലപാട് തള്ളിയതിനെ ഇന്ത്യ നേടിയ ശക്തമായ നയതന്ത്ര വിജയമായാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
2020ലാണ് ഹർദീപ് സിംഗ് നിജ്ജാറിനെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഭീകരനായി പ്രഖ്യാപിക്കുന്നത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സുമായി നിജ്ജാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇന്ത്യൻ ഏജൻസികൾ കാനഡയോട് ഇയാളെ ഇന്ത്യക്ക് കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. അതേവർഷം തന്നെ പഞ്ചാബിലെ ഒരു ഹിന്ദു പുരോഹിതന്റെ കൊലക്ക് പിന്നിലെ നിജ്ജാറിന്റെ സ്വാധീനവും ഇന്ത്യ കണ്ടെത്തിയിരുന്നു.
തുടർന്ന് 2023 ജൂൺ 18ന് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുകയായിരുന്നു. നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണ് എന്ന് ഖാലിസ്ഥാൻ അനുകൂലികൾ ആരോപിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് കാനഡയിലും യുകെയിലും അമേരിക്കയിലും ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.
Discussion about this post