യുഎഇ : പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിന് ബംഗാളിൽ നിക്ഷേപം നടത്താൻ താല്പര്യം ഉള്ളതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനർജി വ്യക്തമാക്കി. ബംഗാൾ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും മമതയ്ക്കൊപ്പം ഉണ്ടായിരുന്നു.
മത്സ്യം, കോഴി, പാൽ, മാംസം തുടങ്ങിയവയുടെ സംസ്കരണം അടക്കമുള്ള വിവിധ മേഖലകളിൽ നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പ് താൽപര്യമറിയിച്ചത്. ബംഗാളിൽ ഒരു ലോകോത്തര മാളിന്റെ സാധ്യതയെക്കുറിച്ചും ചർച്ചകൾ നടത്തിയതായി മമത ബാനർജി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ആഗോള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ബിശ്വ ബംഗാൾ ഉൽപ്പന്നങ്ങളുടെ വിപണി പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തിയതായി ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.
നവംബറിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023 ന്റെ ഭാഗമാകാൻ ലുലു ഗ്രൂപ്പിനെ മമത ക്ഷണിച്ചു. ലുലു റീട്ടെയിൽ സ്റ്റോറുകൾക്കായി ബംഗാളിൽ നിന്നും പഴങ്ങളും പച്ചക്കറികളും സംഭരിക്കാനും ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഗ്രൂപ്പിന് താല്പര്യമുള്ളതായി അറിയിച്ചതായും മമത ബാനർജി വ്യക്തമാക്കി.
Discussion about this post