തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികൾ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സ്ഥാപന ഉടമ കൂടിയായ ഉദയംപേരൂർ പി.എം.രാഗേഷിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു, വൈക്കപ്രയാർ സ്വദേശിനി ദേവി അജിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃഷ്‌ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടിയാണ്.
തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമാണ് കൃഷ്‌ണേന്ദു. ഗോൾഡ് ലോൺ ഓഫീസറായിരുന്നു ദേവി പ്രജിത്ത്. ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഉപയോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഇവർ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നില്ല. ഇത്തരത്തിൽ 19 ഉപയോക്താക്കളിൽ നിന്നായി 42.72 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഈ പണം കൃഷ്‌ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളുലേക്കുമാണ് മാറ്റിയത്. ഉപയോക്താക്കൾ പണം നൽകിയത് കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ അടക്കം കേടുവരുത്തിയതായി പരാതിയുണ്ട്.
Discussion about this post