വെടിയൊച്ചകൾ മാത്രം കേട്ട് ശീലിച്ച കശ്മീർ താഴ് വരയിലെ ജനങ്ങൾ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നത് പുതിയൊരു നാളെ സ്വപ്‌നം കണ്ടുകൊണ്ടാണ്. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാവാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ജമ്മുകശ്മീർ വികസിക്കുകയാണ്. അരക്ഷിതമെന്ന് മുദ്രകുത്തിയിരുന്ന ലഡാക്കിന്റെ ഹൃദയത്തിലൂടെ വൻ റോഡുകൾ പണി പൂർത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ്. ജമ്മുകശ്മീരിൽ ഇപ്പോൾ സംഭവിക്കുന്ന വികസനത്തിന്റെ നേർസാക്ഷ്യമൊരുക്കുകയാണ് ജിതിൻ കെ ജേക്കബിന്റെ അനുഭവക്കുറിപ്പ്
ഇത് ഞാൻ എഴുതുന്നത് കാർഗിലിൽ ഇരുന്നാണ്.
ഇതൊരു യാത്ര വിവരണം ഒന്നുമല്ല. കാർഗിൽ യുദ്ധസ്മാരകത്തിൽ പോയി. യുദ്ധസമയത്ത് സ്മാരകത്തിന് പിന്നിൽ കാണുന്ന മല നിരകൾ വരെ പാകിസ്ഥാൻ എത്തിയിരുന്നു എന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.
559 സൈനികർ ആണ് അന്ന് ഇന്ത്യക്ക് വേണ്ടി വീരമൃത്യു വരിച്ചത്.
അതോടൊപ്പം നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. കാർഗിൽ പട്ടണത്തിൽ വരെ പാകിസ്ഥാൻ ഷെല്ലുകൾ പതിച്ചു.
കാർഗിൽ കീഴടക്കിയാൽ ഇന്ത്യക്ക് ലഡാക്ക് എന്ന തന്ത്രപ്രധാനമായ മേഖല നഷ്ടമാകും. മഞ്ഞു കാലത്ത് കശ്മീരിൽ നിന്ന് സോജില ചുരം വഴി എത്താനും കഴിയില്ല. കാർഗിൽ വീണാൽ മറുവശത്ത് ചൈനക്ക് ‘ലേഹ്’ ആക്രമിക്കാൻ എളുപ്പമാകും. അതുകൊണ്ടാണ് കാർഗിൽ കീഴടക്കാൻ പാകിസ്ഥാൻ എത്തിയത്.
പക്ഷെ ഇന്ത്യൻ സൈന്യത്തിന്റ കരുത്തിനു മുന്നിൽ തകർന്നു തരിപ്പണമായി പോയി പാകിസ്ഥാൻ എന്നത് ചരിത്രം. നമുക്കായി വീരമൃത്യുവരിച്ച സൈനികരിൽ ചിലർ അവസാന ഓപ്പറേഷന് പോകും മുമ്പ് കുടുംബങ്ങൾക്ക് എഴുതിയ കത്ത് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അത് വായിക്കുമ്പോൾ ഹൃദയം തകർന്നു പോകും..
കാർഗിൽ പട്ടണത്തിൽ നിന്ന് വെറും 10 കിലോമീറ്റർ ദൂരമേ പാകിസ്ഥാൻ അതിർത്തിലേക്ക് ഉള്ളൂ. അവിടെ ഇന്ത്യയുടെ സൈനിക പോസ്റ്റ് ഉണ്ട്. ഏകദേശം 15000 അടിക്ക് മുകളിൽ ആണ് നമ്മുടെ സൈനിക പോസ്റ്റ്. അവിടേക്ക് വാഹനങ്ങൾ ഒന്നും എത്തില്ല. ചെങ്കുത്തായ 15000 അടി ഉയരമുള്ള മല നടന്നു വേണം കയറാൻ. കയ്യിൽ ആയുധങ്ങളും, സൈനിക പോസ്റ്റിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായി കൊടും തണുപ്പിൽ നമ്മുടെ സൈനികർ അത്രയും ഉയരമുള്ള മല നടന്നു കയറുന്നത് അത്ഭുതത്തോടും അഭിമാനത്തോടുമാണ് കണ്ടത്.
ഇന്ത്യ 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനിൽ നിന്ന് പിടിച്ചെടുത്ത ഗ്രാമത്തിലും പോയി. ആ ഗ്രാമീണർ ഇപ്പോൾ ഇന്ത്യൻ സൈനികർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്നു.
പാകിസ്ഥാൻ അതിർത്തിയിൽ ആണെങ്കിലും, ചൈനയുടെ അതിർത്തിയിൽ ആണെങ്കിലും ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ അതി ഗംഭീരം ആണ്.2013 വരെ അതിർത്തികളിൽ യാതൊരു അടിസ്ഥാന സൗകര്യ വികസനവും നടത്താതിരിക്കുക എന്നതായിരുന്നു ഇന്ത്യയുടെ നയം എന്ന് അന്നത്തെ പ്രതിരോധ മന്ത്രി പാർലമെന്റിൽ പറഞ്ഞത് ഓർക്കുന്നു.
നിലവിൽ കേരളത്തേക്കാൾ വലുപ്പവും എന്നാൽ വെറും 3 ലക്ഷം മാത്രം ജനസംഖ്യയുള്ളതും, തന്ത്രപ്രധാനവുമായ ലഡാക്ക് മേഖല ശൈത്യകാലത്ത് ഒറ്റപെട്ടു കിടക്കും. ദ്രാസിലെ സോജില ചുരം വഴിയും, ലേഹ് – മണാലി വഴിയും റോഡ് സഞ്ചാരം അപ്പോൾ സാധ്യമല്ല. പക്ഷെ 2025 അവസാനം ആകുമ്പോൾ ഏത് കാലാവസ്ഥയിലും ലാഡാക്കിലേക്ക് റോഡ് മാർഗം എത്താൻ കഴിയും. അത്രമാത്രം അടിസ്ഥാന സൗകര്യ വികസനമാണ് അതിർത്തിയിൽ നടക്കുന്നത്.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീരികൾക്ക് ദോഷം ചെയ്തു എന്ന് മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്ത വിദഗ്ധർ ഒക്കെ കേരളത്തിൽ ഇരുന്ന് പറയുന്നത് കെട്ടിട്ടുണ്ട്.
സത്യത്തിൽ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ മുൻപ് എങ്ങും ഇല്ലാത്ത വികസന പ്രവർത്തനം ആണ് ഈ മേഖലയിൽ നടക്കുന്നത്. തീവ്രവാദ ഭീഷണി വലിയ തോതിൽ കുറഞ്ഞതോടെ വിനോദ സഞ്ചരികളുടെ ഒഴുക്കാണ് കശ്മീരിലേക്ക്.
കശ്മീരിലെ ജനങ്ങളുടെ സാമ്പത്തീക നിലവാരം ഉയർന്നു. എല്ലാവരും ജോലി ചെയ്യുന്നു. വിനോദ സഞ്ചാര മേഖലയിലും, അടിസ്ഥാന വികസന മേഖലയിലും വലിയ തൊഴിൽ അവസരങ്ങൾ ആണ് ഉള്ളത്. നമ്മുടെ യുസഫ് അലി ഉൾപ്പെടെ കശ്മീരിൽ വൻ നിക്ഷേപം നടത്തുന്നു.അതേ പോലെ തന്നെയാണ് ചൈനയുടെ അതിർത്തിയിലും. ഈയിടെ ലഡാക്കിൽ ടൂറിന് വന്ന രാഹുൽ ഗാന്ധി പറയുന്നത് കേട്ടു, ചൈന അതിർത്തിയിലെ ജനങ്ങൾ ഭീതിയിൽ ആണ് കഴിയുന്നത് എന്ന്. സത്യത്തിൽ അയാളോട് സഹതാപം ആണ് തോന്നിയത്.
സർവ സന്നഹങ്ങളോടും കൂടെയുള്ള ഇന്ത്യൻ സേനയുടെ ചൈന അതിർത്തിയിലെ വിന്യാസം കണ്ടാൽ സാമാന്യ ബോധം ഉള്ളവർക്ക് കാര്യം മനസിലാകും. ഇന്ത്യൻ സൈന്യത്തെ വിശ്വാസത്തിൽ എടുക്കാൻ പോലും ദുഷിച്ച രാഷ്ട്രീയം കൊണ്ട് നടക്കുന്ന രാഹുൽ ഗാന്ധിക്ക് ആകുന്നില്ല. ഇയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ നടക്കുന്നത്..
അതൊക്കെ പോട്ടെ, രാഹുൽ ഗാന്ധിയുടെ വിചാരം ഇന്ത്യ – ചൈന അതിർത്തി എന്നാൽ വാളയാർ ചെക്ക് പോസ്റ്റ് പോലെ ആണെന്നാണ്. ഇന്ത്യയുടെ അവസാന ഗ്രാമത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ എങ്കിലും കാണും ചൈനയുടെ അതിർത്തിയിലേക്ക് ദൂരം. അവിടെയെല്ലാം ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആണുള്ളത്.
ചൈനയുടെ അതിർത്തിയിലും നടക്കുന്ന വൻകിട വികസനങ്ങൾ കാരണം അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു, വിനോദ സഞ്ചാര മേഖലയിലും വൻ തിരക്കാണ് ഇപ്പോൾ.
കേരളത്തിൽ ഇരുന്ന് വിമർശിക്കുന്ന പൊട്ടകിണറ്റിലെ തവളകൾ 5000-8000 അടി ഉയരമുള്ള ദ്രാസ് – കാർഗിൽ – ലേഹ് റോഡ് ഒക്കെ ഒന്ന് കാണണം. ലോകത്തിലെ ഏറ്റവും ഉയരമുള്ള റോഡ് പണിയുന്നത് ഈ മേഖലയിൽ ആണ്.
കാർഗിൽ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ കഴിഞ്ഞാൽ പാകിസ്താന്റെ ഗ്രാമം ആയി. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് നമുക്ക് അത് കാണാം. 1948 മുതൽ പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന PoK യിലെ ജനങ്ങൾ ആ പ്രദേശങ്ങൾ ഇന്ത്യയോട് ചേർക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ്. അത്രമാത്രം വ്യത്യാസം ഉണ്ട് ഇപ്പോൾ PoK യിലെ ജനങ്ങളുടെ ജീവിത നിലവാരവും കശ്മീരിലെ ജനങ്ങളുടെ ജീവിത നിലവാരവും തമ്മിൽ.
ദേശീയ മാധ്യമങ്ങളിലും, വിദേശ മാധ്യമങ്ങളിലും അത് വലിയ വാർത്തയാണ്. അതേസമയം പതിവ് പോലെ കേരളത്തിലെ മാധ്യമങ്ങൾ അത് അവഗണിക്കുക ആണ് ചെയ്തത്. അതിന്റ കാരണം പ്രത്യേകം പറയേണ്ടല്ലോ..!
ഇന്ത്യ അതിവേഗം മാറുകയാണ്. അതിർത്തിയിലെ റോഡുകൾ പോലും ലോകോത്തര നിലവാരത്തിൽ ആണ് നിർമ്മിക്കുന്നത്. ശത്രു രാജ്യങ്ങൾ ഒരേ സമയം ആക്രമിച്ചാലും ഇന്ത്യയെ കീഴടക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസം ഇന്ത്യക്ക് ഇന്നുണ്ട് എന്ന് പറഞ്ഞത് മലയാളിയായ ഒരു ലെഫ്റ്റനെന്റ് കേണൽ ആണ്.
2013 വരെ നമ്മൾ അതിർത്തികളിൽ വികസനം ഒന്നും നടത്താതെ ഇരുന്നപ്പോൾ ശത്രു രാജ്യങ്ങൾ വലിയ വികസനം അവരുടെ മേഖലകളിൽ നടത്തി മേൽക്കൈ നേടിയിരുന്നു. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് നമ്മൾ കരുത്തരായി. ഏത് കാലാവസ്ഥയിലും ഇന്ത്യക്ക് ഇന്ന് മേൽക്കൈ ഉണ്ട്. ഇത് പുതിയ ഇന്ത്യയാണ്. കശ്മീരിലൂടെയും, ലഡാക്കിലൂടെയും സഞ്ചരിക്കുന്നവർക്കും, അവിടുത്തെ ജനങ്ങളുമായി സംസാരിക്കുന്നവർക്കും പുതിയ ഇന്ത്യയുടെ കരുത്തും, ആത്മവിശ്വാസവും നേരിട്ട് മനസിലാകും.
Discussion about this post