ഒട്ടാവ: ഹർദ്ദീപ് സിംഗിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന കാനഡയുടെ ആരോപണങ്ങൾക്കിടെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്. ഗുരുദ്വാരയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുരുദ്വാരയിൽവച്ച് ഹർദീപ് സിംഗിനെ അക്രമി സംഘം വളയുന്നതും കൊലപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
രണ്ട് വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. രണ്ട് വാഹനങ്ങളിലായാണ് ഇവർ എത്തുന്നത്. ചാര നിറത്തിലുള്ള പിക്കപ്പ് ട്രക്കിലായിരുന്നു ഹർദീപ് സിംഗ്. ഗുരുദ്വാരയിൽ പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോൾ ഹർദീപ് സിംഗിന്റെ ട്രക്കിനെ വെളുത്ത നിറത്തിലുള്ള അക്രമി സംഘത്തിന്റെ വാഹനം തടയുന്നുണ്ട്. തൊട്ട് പിന്നാലെ മുഖം മറച്ചെത്തിയ അക്രമികൾ ഹർദീപ് സിംഗിനെ വളഞ്ഞ് വെടിയുതിർക്കുന്ന. 50 ബുള്ളറ്റുകളാണ് ഹർദീപിന് നേരെ അക്രമം സംഘം ഉതിർത്തത്. ഇതിൽ 34 എണ്ണം ഹർദീപിന്റെ ശരീരത്തിൽ തുളച്ചു കയറുന്നതും ശേഷം അക്രമി സംഘം രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. 90 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം എന്നാണ് റിപ്പോർട്ടുകൾ. ഇതേ കാര്യങ്ങൾ സംഭവത്തിന്റെ ദൃക്‌സാക്ഷികൾ സ്ഥിരീകരിക്കുന്നുണ്ട്.
ഹർദീപ് സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കാനഡ ഉയർത്തുന്ന ആരോപണം. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.









