മുംബൈ: മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നും 6 കോടിയിലേറെ രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയായ ആംബർഗ്രിസ് പിടിച്ചെടുത്തു. കള്ളക്കടത്ത് നടത്താനായി ശ്രമിച്ച നാലു പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മഹാബലേശ്വർ മുൻസിപ്പാലിറ്റി മുൻ കോർപ്പറേറ്റർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത് .
6.5 കിലോ തൂക്കം വരുന്ന ആംബർഗ്രിസ് ആണ് കണ്ടെടുത്തിട്ടുള്ളത്. സതാര വനംവകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത് കണ്ടെത്തിയത്. രാജ്യാന്തര വിപണിയിൽ ഒരു കിലോയ്ക്ക് ഒന്നരക്കോടി രൂപയാണ് ആംബർഗ്രീസിന്റെ വില. മഹാബലേശ്വർ മുൻ കോർപ്പറേറ്റർ പ്രകാശ് രാമചന്ദ്ര പാട്ടീൽ, ജാവലി ജില്ലയിലെ മേധ സ്വദേശി സഞ്ജയ് ജയറാം സർവെ, ബോന്ദർവാഡി സ്വദേശി അനിൽ അർജുൻ ഓംബ്ലെ, രത്നഗിരിയിലെ നിസർഗ വിഹാർ സ്വദേശി സന്തോഷ് ഖുഷാൽചന്ദ്ര ജെയിൻ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ബീജത്തിമിംഗലങ്ങളുടെ ദഹനവ്യവസ്ഥയിലാണ് മെഴുക് പോലെയുള്ള പദാർത്ഥമായ ആംബർഗ്രിസ് ഉത്പാദിപ്പിക്കപ്പെടുന്നത്. തിമിംഗലങ്ങൾ ഇവ ഛർദ്ധിച്ച ശേഷം ഏതാനും നാളുകൾ ഇവ സമുദ്രത്തിൽ പൊങ്ങി കിടക്കുന്നതായിരിക്കും. എന്നാൽ പിന്നീട് സാധാരണ അന്തരീക്ഷത്തിൽ ഇവയ്ക്ക് കട്ടി ഉണ്ടാവുകയും സമുദ്രത്തിലേക്ക് താഴ്ന്നു പോകുകയും ചെയ്യുന്നതാണ്. സുഗന്ധദ്രവ്യങ്ങളെ കൂടുതൽ ഗന്ധം ഉള്ളതാക്കാനാണ് സാധാരണയായി ആംബർഗ്രിസ് ഉപയോഗിക്കുന്നത്. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ ആംബർഗ്രിസ് ഒരു ഔഷധമായും ഉപയോഗിക്കാറുണ്ട്.
Discussion about this post