പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് സ്ഥലം ഉടമ. പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടപ്പോൾ കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. കാട്ടുപന്നികളെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിലാണ് യുവാക്കൾ കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ആനന്ദ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചെയോടെ പോലീസ് സംഘം ഇവിടെ എത്തിയെന്ന് ഭയന്ന് അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കും ഓടി. അഭിനും അജിത്തും വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഇതോടെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാടത്ത് മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post