ബംഗാൾ: പശ്ചിമബംഗാളിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരുന്ന സമയത്ത് മുഖ്യമന്ത്രി മമത ബാനർജി സ്‌പെയിനിലേക്ക് ആഡംബരയാത്ര നടത്തിയതിനെച്ചൊല്ലി വിവാദം കനക്കുന്നു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പണമില്ലെങ്കിലും മുഖ്യമന്ത്രിക്ക് ഫണ്ട് കിട്ടാൻ ഒരു താമസവും ഇല്ലെന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പരിഹാസം.
‘സംസ്ഥാനത്ത് ഓരോ ദിവസവും ഡെങ്കുകേസുകൾ വർദ്ധിച്ച് വരികയാണ്. ഈ സമയം ജനങ്ങളോടൊപ്പം നിൽക്കാതെ വിദേശത്തേക്ക് പോവുകയാണ് മമത ബാനർജി ചെയ്തത്. സ്‌പെയിനിൽ വച്ച് പ്രതിദിനം മൂന്ന് ലക്ഷം രൂപ ഈടാക്കുന്ന ഹോട്ടലിലാണ് അവർ താമസിച്ചത്. സംസ്ഥാനത്ത് വ്യവസായങ്ങളോ നിക്ഷേപങ്ങളോ ഒന്നുമില്ലെങ്കിലും മുഖ്യമന്ത്രിക്ക് ഫണ്ട് കിട്ടാൻ ഒരു ക്ഷാമവും ഇല്ലെന്നും അധീർ രഞ്ജൻ ചൗധരി പരിഹസിച്ചു.
എന്നാൽ അധീർ രഞ്ജനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ നേതാവും ബംഗാൾ മന്ത്രിസഭാംഗവുമായ ശശി പഞ്ച രംഗത്തെത്തി. അധീർ രഞ്ജൻ ഇൻഡി സഖ്യം തകർന്ന് കാണാനാണോ ആഗ്രഹിക്കുന്നതെന്നായിരുന്നു ശശി പഞ്ചയുടെ ചോദ്യം. ” ഇത് അധീർ രഞ്ജന്റെ പഴയ ശീലമാണെന്ന് ശരദ് പവാർ പറയുന്നുണ്ട്. അവരൊന്നും അധീർ രഞ്ജന്റെ പ്രസ്താവനകളെ ഗൗനിക്കുന്നില്ല. പക്ഷേ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുൻപ് അധീർ രഞ്ജൻ പാർട്ടി നേതൃത്വത്തിന്റെ അനുമതി വാങ്ങുന്നുണ്ടോ എന്നും പാർട്ടി ഇതിനെ അംഗീകരിക്കുന്നുണ്ടോ എന്നും” ശശി പഞ്ച ചോദിച്ചു.
Discussion about this post