അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഇൻഡി സഖ്യത്തിൽ വിള്ളൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുമായി ഒരു രീതിയിലും സഹകരിക്കില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അദ്ധ്യക്ഷനായ അമരീന്ദർ സിംഗ് രാജ പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആപ്പുമായി സഹകരിക്കണമെന്ന് പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു.
2015ലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറെയെ പഞ്ചാബ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത്. വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് അമരീന്ദർ സിംഗ് രാജ വിമർശിച്ചു. അറസ്റ്റിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമമെന്നും, എംഎൽഎയ്‌ക്കൊപ്പം ഉറച്ചു നിൽക്കുമെന്നും അമരീന്ദർ പറയുന്നു.
കേസിൽ നിരപരാധിയാണെന്നും മുഖ്യമന്ത്രി ഭഗവന്ത്മന്റെ നേതൃത്വത്തിലുള്ള സർക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സുഖ്പാൽ ഖൈറയും ആരോപിച്ചിരുന്നു. 2015ൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് റാക്കറ്റിലെ പ്രതികളുമായും 2017ൽ കേസ് രജിസ്റ്റർ ചെയ്ത വ്യാജ പാസ്പോർട്ട് റാക്കറ്റിൽ ഉൾപ്പെട്ടവരുമായും ഖൈറയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
Discussion about this post