ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനുകളുടെ ഓരോ യാത്രകൾക്കും ഇടയിലെ ശുചീകരണത്തിനായി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് റെയിൽവേ. ’14 മിനിറ്റ് മിറാക്കിൾ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ശുചീകരിക്കുന്ന ‘7 മിനിറ്റ് മിറാക്കിൾ’ പദ്ധതിക്ക് സമാനമായാണ് വന്ദേ ഭാരത് ഇത് നടപ്പിലാക്കുന്നത്.
നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ വൃത്തിയാക്കി അടുത്ത യാത്രയ്ക്ക് തയ്യാറാകാൻ 45 മിനിറ്റ് സമയമാണ് എടുക്കുന്നത്. ഈ ശുചീകരണ സമയം 14 മിനിറ്റ് ആക്കി ചുരുക്കാൻ ആണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വന്ദേ ഭാരത് ട്രെയിനിന്റെ ഓരോ കോച്ചിലും മൂന്ന് ക്ലീനിംഗ് സ്റ്റാഫുകൾ വീതം ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഡൽഹിയിലെ ആനന്ദ് വിഹാർ സ്റ്റേഷൻ , ചെന്നൈ, പുരി, ഷിർദി എന്നിവയുൾപ്പെടെ 29 സ്ഥലങ്ങളിൽ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതി ആരംഭിക്കും. ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ സാന്നിധ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വച്ഛത ഹി സേവ’ കാമ്പയിന്റെ ഭാഗമായിട്ടാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം നൽകിയിട്ടുള്ള ശുചീകരണ തൊഴിലാളികൾ ആണ് ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയിൽ പങ്കെടുക്കുന്നത്.
Discussion about this post