തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് യെല്ലോ അലർട്ട്. മഴയുടെ ശക്തി വർദ്ധിച്ചാൽ അതിന് അനുസരിച്ച് മറ്റ് അലർട്ടുകൾ പുറപ്പെടുവിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. മഴയ്ക്ക് പുറമേ ശക്തമായ കാറ്റ്, ഇടിമിന്നൽ, കടൽ ക്ഷോഭം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post