ഇസ്ലാമാബാദ്: രാജ്യത്ത് ഉണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താൻ. വിദേശകാര്യമന്ത്രി സർഫാറസ് ബുഗ്തിയാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. വെള്ളിയാഴ്ച ബലൂചിസ്ഥാനിലും ഖൈബർ പക്തുൻക്വയിലും ഉണ്ടായ സ്‌ഫോടനങ്ങളിൽ 62 പേരായിരുന്നു കൊല്ലപ്പെട്ടത്.
ആക്രമണങ്ങൾക്ക് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ആരോപണവുമായി രംഗത്ത് എത്തിയത്. ആക്രമണങ്ങൾക്ക് പിന്നിൽ റോ ആണ്. പാകിസ്താനിൽ അശാന്തി പടർത്താനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും സർഫാറസ് പ്രതികരിച്ചു.
ബലൂചിസ്ഥാനിലെ മുസ്തുംഗ്, ഖൈബർ പക്തുൻഖ്വയിലെ ഹാംഗു എന്നിവിടങ്ങളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം ഉണ്ടായത്. മസ്ജിദുകളിൽ ആയിരുന്നു ഇരു സ്‌ഫോടനങ്ങളും. മസ്ജിദുകളിൽ നബിദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ പുരോഗമിക്കുന്നതിനിടെ ചാവേർ ആക്രമണം ആയിരുന്നു ഉണ്ടായത്.
സംഭവത്തിന് പിന്നിൽ തെഹരീക് ഇ താലിബാൻ ആണെന്നാണ് സൂചന. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകര സംഘടന ഏറ്റെടുത്തിട്ടില്ല. അടുത്തിടെ പാകിസ്താനിലുണ്ടായ ഭീകരാക്രമണങ്ങൾക്കെല്ലാം പിന്നിൽ തെഹരീക് ഇ താലിബാൻ ആണ്.
അതേസമയം അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ആരോപണം എന്നാണ് വിലയിരുത്തൽ. നിലവിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന തരത്തിൽ കാനഡ ആരോപണം ഉയർത്തുന്നുണ്ട്. ഇതിനിടെയാണ് ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്താനും രംഗത്ത് എത്തുന്നത്.
Discussion about this post