കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നടക്കുന്നത് ശാസ്ത്രീയമായ അന്വേഷണമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാരീരികമായി കടന്നാക്രമണം നടത്താൻ ഇഡിയ്‌ക്കെന്താണ് അവകാശം. അങ്ങനെ ഒരു നിലപാട് സ്വീകരിക്കാൻ അവർക്ക് ആകുമോ?. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവർ വേണ്ടത്?. എന്നാൽ ശാസ്ത്രീയമായ ഒരു അന്വേഷണവും നടക്കുന്നില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യം. തൃശ്ശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപിയ്ക്ക് ഇഡി കളമൊരുക്കുന്നു. അതിന് വേണ്ടി ആസൂത്രിതമായ തിരക്കഥയുണ്ടാക്കിയെന്നും ഗോവിന്ദൻ ആരോപിച്ചു.
മാദ്ധ്യമവേട്ടയ്‌ക്കൊപ്പം ഇഡിയും നിൽക്കുകയാണ്. അറുപിന്തിരിപ്പൻ ആശയത്തിന് വേണ്ടിയാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇഡി നാളെ കോടിയേരിയ്‌ക്കെതിരെ കേസ് എടുത്താലും അത്ഭുതമില്ല. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാദ്ധ്യമങ്ങൾക്കും ഉള്ളതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
Discussion about this post