കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയും സിപിഎം മുൻ വനിതാ നേതാവുമായ കൃഷ്‌ണേന്ദുവും ഭർത്താവും ചേർന്ന് ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയതായി പരാതി. വെട്ടിക്കാട് മുക്കിലെ ജ്വല്ലറിയിൽ നിന്നാണ് അരക്കോടിയോളം രൂപ വരുന്ന സ്വർണം ഇവർ തട്ടിയെടുത്തത്. സിപിഎം അംഗങ്ങളായിരിക്കേ ആണ് തട്ടിപ്പ് നടത്തിയത് എന്നും പരാതിയിൽ വ്യക്തമാക്കുന്നു.
നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനെന്നു പറഞ്ഞ് സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ ഇവർ ജ്വല്ലറിയെ കബളിപ്പിക്കുകയായിരുന്നു. അഡ്വാൻസ് തുക നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷം പല തവണകളായി സ്വർണം കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ 48 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് കൈക്കലാക്കിയത്. നാല് പ്രാവശ്യമായി 117 പവനിലധികം സ്വർണം വാങ്ങിയെന്ന് ജ്വല്ലറി ഉടമയുടെ പരാതിയിൽ പറയുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പണമോ സ്വർണമോ തിരികെ ഏൽപ്പിക്കാൻ ജ്വല്ലറി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിക്കുകയായിരുന്നു. ഇതിനിടെ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെയാണ് ജ്വല്ലറി പോലീസിൽ പരാതി നൽകിയത്. ഇതിൽ തലയോലപ്പറമ്പ് പോലീസ് കഴിഞ്ഞ മാസം 21 ന് കേസ് എടുത്തിട്ടുണ്ട്. വിഷയം സിപിഎം പ്രദേശിക നേതൃത്വത്തിന് മുൻപിലും എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ പുറത്താക്കിയത് എന്നാണ് പാർട്ടി വിശദീകരണം.
കൃഷ്‌ണേന്ദുവിനെ രണ്ടാം പ്രതിയും ഭർത്താവ് അനന്ദു ഉണ്ണിയെ ഒന്നാം പ്രതിയുമാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post