എറണാകുളം: ഇലക്ട്രിക് പോസ്റ്റിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിപ്പിച്ച യുവാവിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കുന്ദംകുളം കാണിപ്പയ്യൂർ സ്വദേശി രോഹിത് കൃഷ്ണയ്‌ക്കെതിരെയെടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് പുറമേ യുവാവിനെതിരെ കേസ് എടുത്ത പോലീസിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു രോഹിത് ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിപ്പിച്ചത്. എന്നാൽ ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന തരത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ജസ്റ്റിസ് വി.പി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. ചെറിയ ശാസനയിൽ തീർക്കാവുന്ന കാര്യത്തെ കോടതിയിൽ എത്തിക്കേണ്ട കാര്യം ഉദ്യോഗസ്ഥർക്ക് ഇല്ലായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. മറ്റാർക്കും ശല്യമാകാത്ത ചെറിയ കാര്യങ്ങൾക്ക് കേസ് എടുക്കേണ്ടെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുണ്ട്. അങ്ങനെയിരിക്കെ പോസ്റ്റർ നീക്കാൻ 63 രൂപ ചിലവാകുമോയെന്ന് കണ്ടെത്താനായി സെഷൻസ് കോടതി ദിവസങ്ങൾ ചിലവിട്ടിരിക്കുന്നു.
പാവപ്പെട്ടവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പോലീസ് സ്‌റ്റേഷനാണെന്ന സിനിമാ ഡയലോഗ് എല്ലാം കൊള്ളാം. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥന് സാമാന്യ ബോധം വേണം. നിയമം അറിയാമെന്ന് മേനി നടിച്ചിട്ട് കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post